Wednesday, May 18, 2011

ചാരക്കണ്ണുള്ള സുന്ദരി

കുട്ടിക്കാലത്തെ ഓര്മകളില്‍ ഒട്ടും സുഖകരമല്ലാത്ത ചിത്രങളിലാണു ഞാന്‍ ആ കണ്ണുകള്‍ ആദ്യം കണ്ടത്. എന്നെ ഭയപ്പെടുത്തിയ രണ്ടു ചാരകണ്ണുകള്‍. പനിച്ച്ചൂടുള്ള പാതി വെന്ത സ്വപ്നങ്ങളില്‍ എവിടെ നിന്നോ പൊടുന്നനെ പ്രത്യക്ഷപ്പെടുകയും മാഞ്ഞു പോകുകയും ചെയ്ത ഒരു ജനാലചിത്രം.

ടോണി മോറിസണ്‍ന്റെ 'നീലിമയേറിയ കണ്ണുകള്‍'ലെ പികോലയെ പോലെ ഞാനും കുഞ്ഞിലേ കൊതിച്ചിരുന്നു നിറമുള്ള കണ്ണുകള്‍. അല്ല, നിറമില്ലാത്ത ചാരകണ്ണുകള്‍.

വളര്‍ച്ചയുടെ ഓരോ പടവിലും ഞാനാദ്യം കണ്ട ചാരകണ്ണുകളെ പിന്നെ ഓര്‍ത്തതേയില്ല. ഇന്നലെ രാത്രി എന്റെ ഏകാന്ത വാസസ്ഥലത്തെ കിടപ്പുമുറിയിലെ ഒറ്റ ജാലകത്തിലൂടെ നോക്കിയപ്പോള്‍ രാത്രിമഴയിലും മിന്നല്ത്തെളിച്ചത്ത്തിലും പഴയ ചാരകണ്ണുകള്‍ പെട്ടെന്ന്  പ്രത്യക്ഷമായത് പോലെ. പണ്ടത്തെ പോലെ ഞാന്‍ കണ്ണുകള്‍ പെട്ടെന്ന്  പിന്‍വലിച്ചു. പണ്ടത്തെ പോലെ തന്നെ ഞാന്‍ ജനാലയടയ്ക്കാന്‍ ഭയന്നു. പക്ഷെ ഓടിയൊളിക്കാന്‍ പണ്ടത്തെപോലെ അമ്മത്തണലുണ്ടായില്ല.

ദിവസങ്ങളുടെ ഇടവേളയില്‍ പ്രത്യക്ഷപ്പെടാറുള്ള ഞങ്ങളുടെ 'കോട്ട പ്രാന്തി'യാണ് വെള്ളാരംകണ്ണ് കാട്ടി ആദ്യം പേടിപ്പിച്ചത്. ഇല്ല, അവര്‍ ഒരിക്കലും ഒരാളെയും പേടിപ്പിചിട്ടില്ല. എന്നിട്ടും ഞങ്ങള്‍ കുട്ടികള്‍ അവരെ ഭയന്നു. കിട്ടിയ തുണികളൊക്കെ വാരിച്ചുറ്റി ചുവന്ന റിബണ്‍ കൊണ്ട് വെള്ളതലമുടി നെറുകയില്‍ കെട്ടിവെച് ഒരു കൈയില്‍ മുട്ടന്‍വടിയും മറുകൈയില്‍ തൂക്കുപാത്രവുമായി ആരെയോ പ്രാകി നടന്നു വരുന്ന കോട്ടപ്രാന്തിയെ ഞാന്‍ എപ്പോഴോ മറന്നുപോയിരുന്നു. തിരിഞ്ഞു നോക്കി പച്ചതെറി ഉറക്കെ വിളിച്ചു പറഞ്ഞാണ് വഴിനടത്തം. ചില ദിവസങ്ങളില്‍ ഒച്ചയും ബഹളവുമില്ലാതെ പെട്ടെന്ന് ജനാലയ്ക്കല്‍ അവരുടെ രൂപം പ്രത്യക്ഷപ്പെടും. കുട്ടികളെ നോക്കി നിഷ്കളങ്കമായി ചിരിക്കും. 'അയ്യോ കോട്ടപ്രാന്തി' എന്ന് പറഞ്ഞു ഞങ്ങള്‍ അകത്തേക്ക് ഓടിയൊളിക്കും. 'പ്രാന്തി' എന്ന് അവര്‍ കേട്ടാല്‍ പിന്നെ തെറിയഭിഷേകം. അമ്മ പലപ്പോഴും താക്കീത് തന്നിട്ടുന്ടെങ്കിലും ഞങ്ങളുടെ വിളി നിര്‍ബാധം തുടര്‍ന്നു. തെറി വിളിയും.

ഇന്നതു വേണമെന്നില്ല. ഒന്നുകില്‍ ഭക്ഷണം. ചായ. വസ്ത്രം. എന്ത് കിട്ടിയാലും സന്തോഷത്തോടെ സ്വീകരിക്കും. ഒന്നും കിട്ടിയില്ലെങ്കില്‍ തെറിവിളി. ഇത് കേട്ട് മടുത്ത് അമ്മ അവസാനം ദാനം നിര്‍ത്തി. പിന്നെ വീട്ടിനു മുന്നിലൂടെ പോകുമ്പോഴെല്ലാം തെറി തന്നെ.

പക്ഷെ അഛ്ചനെ അവര്ക്ക് വലിയ ഇഷ്ടമായിരുന്നു. അഛ്ചന്‍ വീട്ടിലുള്ളപ്പോള്‍ അവര്‍ വെറുതെ നാണിച്ചു ചിരിച്ചു നിന്നു. അഛ്ചന്‍ അവരെ 'സുന്ദരി' എന്നു മാത്രമേ വിളിച്ചിരുന്നുള്ളു. ടിപ്പുവിന്റെ കോട്ടയില്‍ അന്തിയുറങ്ങുന്നതു കൊണ്ട് "കോട്ട സുന്ദരി' എന്നും. അവരുടെ പേര് 'സുന്ദരി' എന്നാണെന്ന് അച്ഛന്‍ പറഞ്ഞു. ഏതോ സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് ഉറപ്പിച്ചു പറയുമായിരുന്നു. അവരെ അങ്ങനെ മറ്റാരും വിളിച്ചു കേട്ടിടില്ല. പിന്നീടെപ്പോഴോ അവരുടെ വരവ് നിന്നു. ആരുമറിഞ്ഞില്ല.
വര്‍ഷമെത്രയോ കഴിഞ്ഞു. ഒന്ന് ഉറപ്പിച്ചു പറയാം. വെള്ളാരംകണ്ണിലേക്ക് നോക്കുന്നത് പളുങ്ക് ഗോട്ടിയിലേക്ക് നോക്കും പോലെയാണെന്ന് ആദ്യം തോന്നിപ്പിച്ചത് കോട്ടപ്രാന്തിയാണ്. ഓരോ ചാരകണ്ണിലും അനേകം ലോകം ഒളിപ്പിചിട്ടുന്ടെന്ന തോന്നലുണ്ടാക്കിയതും അവര്‍ തന്നെ.

ഒരു കാര്യം കൂടി പറയാതെ വയ്യ. ഇത്രയേറെ സുന്ദരിയായ മറ്റൊരു ഭ്രാന്തിയെയും ഞാന്‍ ജീവിതത്തിലിന്നുവരെ കണ്ടിട്ടില്ല.

2 comments:

  1. അങ്ങിനെ നീ അത് തട്ടിയെടുത്തൂല്ലെ? കൊളളാം ..നല്ല രസകരമായി പറഞ്ഞു കേട്ടൊ..
    തട്ടി എടുത്തു എന്ന് പറഞ്ഞത് മറ്റൊന്നുമല്ല..ഞാൻ ഇപ്പോൾ എഴുതികൊണ്ടിരിക്കുന്ന കഥയിലെ നായിക ഈ കോട്ടപ്രാന്തി ആയിരുന്നു ട്ടൊ...അതാ അങ്ങിനെ പറഞ്ഞത്..
    no problem..ആര്‌ എഴുതിയാലും ഒരിക്കൽ കണ്ട ആർക്കും അവരെ മറക്കാനാകില്ല; സത്യം....
    ചില കാര്യങ്ങൾ അങ്ങിനെയാണ്‌..ഒരേ കാര്യങ്ങൾ ചിലർ ഒരേ സമയം ഓർക്കുകയും ചിന്തിക്കുകയും ചെയ്ത് പോകും...
    ആശംസകൾ...

    ReplyDelete
  2. അനശ്വര, ഒരേ വിഷയങ്ങളാണ് കാലങ്ങളായി പലരും പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഓരോ കഥയും വ്യത്യസ്തം തന്നെ. ഞാന്‍ എഴുതി എന്നേയുള്ളു, ഇതിനെ കഥ എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് നീ എഴുതുക തന്നെ വേണം. എന്റെ ഒരു വാക്ക് പോലും നിന്റെ എഴുത്തിനെ സ്വാധീനിക്കാതിരിക്കട്ടെ. കഥ എന്റെ വഴിയല്ല എന്നാണു എന്റെ വിശ്വാസം. അത് നിന്റെ വഴി. ചുരുങ്ങിയ വാക്കുകളില്‍ കവിത കുരിക്കാനെ എനിക്കറിയൂ. നിന്റെ കഥയ്ക്കായി ഞാനും കാത്തിരിക്കുന്നു.

    ReplyDelete